Monday, April 9, 2012

പിക്കാസോ പറഞ്ഞത്

picasso-the-source-001


*  എന്തിനെയാണു നാം ചിത്രത്തിലാക്കേണ്ടത്, മുഖത്തു കാണുന്നതിനെയോ, അതിനുള്ളിലുള്ളതിനെയോ, അതോ, അതിനു പിന്നിലുള്ളതിനെയോ?

*  നമുക്കെല്ലാം അറിയാം, കലയല്ല സത്യമെന്ന്. നമുക്കറിയാൻ വരുതി കിട്ടിയിടത്തോളം സത്യമെന്തെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്ന നുണയാണ്‌ കല. തന്റെ നുണകളുടെ സത്യാത്മകത അന്യരെ ബോദ്ധ്യപ്പെടുത്താനുള്ള ഉപായങ്ങൾ കലാകാരനു വശമുണ്ടായിരിക്കണം.

*  സൗന്ദര്യശാസ്ത്രത്തിന്റെ നിയമങ്ങൾ പ്രയോഗിക്കലല്ല കല; ഏതു പ്രമാണത്തിനുമപ്പുറം കടന്ന് വാസനയും ബുദ്ധിയും കൂടി കണ്ടെടുക്കുന്നതാണത്. ഒരു സ്ത്രീയെ പ്രേമിക്കുമ്പോൾ അവളുടെ അവയവങ്ങളുടെ അളവെടുത്തിട്ടല്ലല്ലോ നാം തുടങ്ങുക.

*  അനാവശ്യമായതിനെ ഒഴിവാക്കിയാൽ കലയായി.

*  മോശം കലാകാരന്മാർ കോപ്പിയടിക്കും. നല്ല കലാകാരന്മാർ മോഷ്ടിക്കും.

*  നിറങ്ങൾ മുഖഭാവങ്ങളെപ്പോലെ വികാരങ്ങൾക്കൊത്തു മാറും.

*  ഏതു സൃഷ്ടികർമ്മവും തുടക്കത്തിൽ ഒരു സംഹാരകർമ്മമായിരിക്കും.images (1)

*  അത്ഭുതമല്ലാതെന്താണുള്ളത്? കുളിയ്ക്കുമ്പോൾ നാമലിഞ്ഞുപോകുന്നില്ലെങ്കിൽ അതുമൊരത്ഭുതമല്ലേ?

*  നിങ്ങൾക്കു ഭാവന ചെയ്യാനാവുന്നതൊക്കെ യഥാർത്ഥമാണ്‌.

*  എനിക്കൊരു ചിത്രശാല തരൂ. ഞാനതു നിറച്ചുതരാം.

*  ദൈവവും ശരിക്കു പറഞ്ഞാൽ വേറൊരു കലാകാരൻ തന്നെ. അദ്ദേഹം ജിറാഫിനെ സൃഷ്ടിച്ചു, ആനയെയും പൂച്ചയെയും സൃഷ്ടിച്ചു. ആൾക്കു പ്രത്യേകിച്ചൊരു ശൈലിയും പറയാനില്ല; ഓരോന്നോരോന്നു മാറിമാറി പരീക്ഷിക്കുകയാണദ്ദേഹം.

*  തനിയ്ക്കാവുമെന്നു കരുതുന്നവനാവും, ആവില്ലെന്നു കരുതുന്നവനാവില്ല. അലംഘ്യവും അസന്ദിഗ്ധവുമായ നിയമമാണത്.

*  ഞാൻ ഒരാശയത്തിൽ നിന്നു തുടങ്ങും; പിന്നെയതു മറ്റെന്തോ ആവുകയാണ്‌.

pablo_picasso_biography_2

*  സൗന്ദര്യത്തെക്കുറിച്ചു സംസാരിക്കാൻ വരുന്നവരെ കണ്ടാൽ ഞാൻ ഓടിക്കളയും. എന്താണീ സൗന്ദര്യം? ചിത്രരചനയിലെ പ്രശ്നങ്ങളെക്കുറിച്ചല്ലേ നാം സസാരിക്കേണ്ടത്?

*  ഈ തലച്ചോറെടുത്തു പുറത്തു കളഞ്ഞിട്ട് കണ്ണുകൾ മാത്രമായി ജീവിക്കാൻ നമുക്കു കഴിഞ്ഞിരുന്നെങ്കിൽ?

*  യാഥാർത്ഥ്യം ഒന്നേ ഉള്ളുവെങ്കിൽ ഒരേ പ്രമേയത്തെക്കുറിച്ച് ഒരു നൂറു ചിത്രങ്ങൾ വരയ്ക്കാനാവുന്നതെങ്ങനെ?

*  വിലോഭനീയമായി ഒന്നേയുള്ളു: നിങ്ങൾ ജീവിതത്തിൽ ഇഷ്ടപ്പെട്ടു ചെയ്യുന്ന പ്രവൃത്തി.

*  ചെറുപ്പമാവാൻ പ്രായമേറെയാവണം.

*  റാഫേലിനെപ്പോലെ വരയ്ക്കാൻ നാലു വർഷമേ ഞാനെടുത്തുള്ളു; പക്ഷേ ഒരു കുട്ടിയെപ്പോലെ വരയ്ക്കാൻ ഒരായുസ്സു വേണ്ടിവന്നു.

*  അമ്മ എന്നോടു പറഞ്ഞു, ‘ പട്ടാളക്കാരനായാൽ നീ പടത്തലവനാവും, അച്ചനായാൽ മാർപ്പാപ്പയാവും.’ പകരം ഞാൻ ചിത്രകാരനായി, പിക്കാസ്സോയുമായി.

*  മരിക്കുമ്പോൾ പൂർത്തിയായില്ലെങ്കിലും വിരോധമില്ലെന്നു തോന്നുന്നതേ, നിങ്ങൾ നാളത്തേക്കു മാറ്റിവയ്ക്കാവൂ.

* ചിത്രരചന ഒരന്ധന്റെ തൊഴിലാണ്‌. താൻ കാണുന്നതല്ല, അയാൾ വരയ്ക്കുന്നത്; മറിച്ച്, തനിയ്ക്കനുഭൂതമാകുന്നതിനെയാണ്‌, കണ്ടതെന്തെന്ന് തന്നോടുതന്നെ അയാൾ പറയുന്നതിനെയാണ്‌.images (4)

*  ചില ചിത്രകാരന്മാർ സൂര്യനെ മഞ്ഞപ്പുള്ളിയാക്കും, മഞ്ഞപ്പുള്ളിയെ സൂര്യനാക്കുന്ന വേറേ ചിലരുമുണ്ട്.

* വിജയം അപകടം പിടിച്ചതാണ്‌: നിങ്ങൾ നിങ്ങളെത്തന്നെ അനുകരിക്കാൻ തുടങ്ങും; അന്യരെ അനുകരിക്കുന്നതിനെക്കാൾ അപകടം പിടിച്ചതാണത്. അതുപിന്നെ നിങ്ങളെ വന്ധ്യതയിലേക്കും നയിക്കും.

*  അവിടെയുമിവിടെയും നിന്നു വന്നുചേരുന്ന അനുഭൂതികളെ സ്വീകരിക്കാനുള്ള ഭാജനമാണു കലാകാരൻ: ഭൂമിയിൽ നിന്ന്, ആകാശത്തു നിന്ന്, ഒരു കടലാസുതുണ്ടിൽ നിന്ന്, കടന്നുപോയൊരു രൂപത്തിൽ നിന്ന്, ഒരു ചിലന്തിവലയിൽ നിന്ന്.

*  പ്രായം കൂടുന്തോറും കാറ്റിന്റെ ഊക്കു കൂടുകയുമാണ്‌; നേരേ മുഖത്തേക്കാണതു വീശുന്നതും.

*  കല കൊണ്ടു ലക്ഷ്യമാക്കുന്നത് നിത്യജീവിതത്തിന്റെ അഴുക്കും പൊടിയും നമ്മുടെ ആത്മാക്കളിൽ നിന്നു കഴുകിക്കളയുക എന്നതാണ്‌.

*  ഇന്നത്തെ ലോകത്ത് ഒരു യുക്തിയും കാണാനില്ല; എങ്കില്പിന്നെ, ഞാൻ വരയ്ക്കുന്ന ചിത്രങ്ങളിൽ എന്തിനതു കാണണം?

*  സ്ത്രീകൾ രണ്ടു തരമേയുള്ളു: ദേവതയും ചവിട്ടുമെത്തയും.

*  പ്രചോദനം എന്നൊന്നുണ്ട്; പക്ഷേ നിങ്ങൾ പണിയെടുക്കുന്നതായി അതിന്റെ കണ്ണിൽപ്പെടണം.

*  ഞാനൊരു കാട്ടുകുതിരയെ വരയ്ക്കുമ്പോൾ നിങ്ങൾ കുതിരയെ കണ്ടില്ലെന്നു വരാം, പക്ഷേ അതിന്റെ വന്യസ്വഭാവം നിങ്ങൾ കണ്ടിരിക്കും.

images (3)

*  നശിപ്പിക്കാൻ കഴിയാത്തവരാണ്‌, ഞങ്ങൾ കലാകാരന്മാർ; ഒരു ജയിലിലോ, കോൺസെൻട്രേഷൻ ക്യാമ്പിലോ ആണു ഞാനെന്നിരിക്കട്ടെ, അവിടെയും എന്റേതായ ഒരു കലാലോകത്തിന്റെ പ്രജാപതിയായിരിക്കും ഞാൻ; അതിനി എന്റെ തടവറയുടെ പൊടി പിടിച്ച നിലത്ത് സ്വന്തം നാവിന്റെ നനവു കൊണ്ടുവേണം എനിക്കു ചിത്രം വരയ്ക്കേണ്ടി വരുന്നതെങ്കിൽക്കൂടി.

*  എന്തിലും ആരിലും ഒരർത്ഥം കണ്ടുപിടിക്കാൻ നടക്കുകയാണാളുകൾ. നമ്മുടെ കാലത്തെ ഒരു രോഗമാണിത്.

*   എന്നെക്കാൾ ശക്തനാണ്‌ എന്റെ കല; തനിയ്ക്കു വേണ്ടത് അതെന്നെക്കൊണ്ടു ചെയ്യിക്കുന്നു.

*  കലാകാരനെന്നു പറഞ്ഞാൽ ആരാണെന്നാണു നിങ്ങൾ ധരിച്ചുവച്ചിരിക്കുന്നത്? ചിത്രകാരനാണെങ്കിൽ കണ്ണുകൾ മാത്രമുള്ളവനും, പാട്ടുകാരനാണെങ്കിൽ കാതു മാത്രമുള്ളവനും, കവിയാണെങ്കിൽ ഹൃദയത്തിന്റെ ഓരോ അറയിലും ഒരു കിന്നരവും കൊണ്ടു നടക്കുന്നവനും, ഇനിയൊരു ഗുസ്തിക്കാരനാണെങ്കിൽ വെറും മാംസപേശികൾ മാത്രമുള്ളവനുമായ ഒരു വികലാംഗനാണെന്നോ? അങ്ങനെയൊന്നുമല്ല: ഒരു രാഷ്ട്രീയജീവി കൂടിയാണയാൾ; ലോകത്തു നടക്കുന്ന ഹൃദയഭേദകവും വികാരഭരിതവും ആഹ്ളാദകരവുമായ സംഗതികളെക്കുറിച്ചു നിരന്തരം ബോധവാനായ ഒരാൾ; അതിനൊപ്പിച്ചു സ്വന്തം പ്രതിച്ഛായ മാറ്റിവരയ്ക്കുകയുമാണയാൾ. എങ്ങനെയാണ്‌ അന്യരിൽ ഒരു താല്പര്യവുമെടുക്കാതെ ജീവിക്കാനാവുക? അത്രയും സമൃദ്ധമായി അവർ നിങ്ങൾക്കു കൊണ്ടുവന്നുതരുന്ന ആ ജീവിതത്തിൽ നിന്ന് മരവിച്ചൊരു നിസ്സംഗതയോടെ മാറിനില്ക്കാനാവുക? അല്ല, വീടുകൾ മോടി പിടിപ്പിക്കാനുള്ളതല്ല, കല; അതൊരു യുദ്ധസാമഗ്രിയാണ്‌.

(പിക്കാസോ ഗൂർണിക്കയെക്കുറിച്ചു പറഞ്ഞത്)

images (2)

*  നിങ്ങൾ ചെയ്തുകഴിഞ്ഞതേ നിങ്ങളുടെ കണക്കിൽ വരുന്നുള്ളു. നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്നതല്ല.

*  കലാവിമർശകർ ഒത്തുകൂടുമ്പോൾ അവർ രൂപം, ഘടന, അർത്ഥം എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കും. കലാകാരന്മാർ ഒത്തുകൂടുമ്പോൾ അവർ സംസാരിക്കുന്നത് കുറഞ്ഞ വിലയ്ക്ക് ചായങ്ങൾ എവിടെക്കിട്ടുമെന്നായിരിക്കും.

*  കാണാൻ ഒരു വഴിയേയുള്ളു, മറ്റൊരു വിധവും കാണാമെന്ന് ആരെങ്കിലും കാണിച്ചുതരുന്നതു വരെ.

*  ഒരേ അളവിലുള്ള ഊർജ്ജം തന്നെ എല്ലാവർക്കുമുള്ളത്. ശരാശരിക്കാരൻ ഒരു പന്ത്രണ്ടുതരം കൊച്ചുകൊച്ചു വഴികളിലായി അതു തുലച്ചുകളയും. ഞാൻ എന്റെ ഊർജ്ജം ഒന്നിനു മാത്രമായി മാറ്റിവയ്ക്കുന്നു: എന്റെ ചിത്രംവരയ്ക്ക്...ശേഷിച്ചതൊക്കെ ഞാനതിൽ ഹോമിക്കുന്നു, എന്നെക്കൂടി.

Picasso signature.svg

 


 

No comments: