Sunday, May 20, 2012

ഗോട്ട്ഫ്രീഡ് ബെൻ - പ്രസവമുറി

 

gottfried-benn


ബർലിനിലെ ഏറ്റവും പാവപ്പെട്ട സ്ത്രീകൾ
-പതിമൂന്നു പേർക്കാണ്‌ ഒന്നര മുറി ഒരുക്കിവച്ചിരിക്കുന്നത്-
തടവുകാർ, വേശ്യകൾ, തെണ്ടികൾ
ഇവിടെ ഞെളിപിരിക്കൊണ്ടു തേങ്ങുന്നു.
ഇങ്ങനെയൊരലമുറയിടൽ മറ്റെവിടെയും നിങ്ങൾ കേൾക്കില്ല.
യാതനയും വേദനയും മറ്റെവിടെയുമിത്ര അവഗണിക്കപ്പെടുകയുമില്ല;
എന്തെന്നാൽ ഇവിടെയേതുനേരത്തും
എന്തെങ്കിലുമൊന്നലമുറയിടുന്നുണ്ടാവും.
“അടങ്ങു പെണ്ണേ! പറഞ്ഞതു കേട്ടോ? അടങ്ങാൻ!
തമാശയ്ക്കല്ല നീയിവിടേയ്ക്കു വന്നത്.
അങ്ങനെയങ്ങു വലിച്ചുനീട്ടാൻ നോക്കേണ്ട.
പോരുമ്പോൾ പോരട്ടേയെന്നു വയ്ക്കുകയും വേണ്ട.
ഉള്ളിലുള്ളതൊക്കെപ്പുറത്തുപോരുമെന്നു തോന്നിയാലും
ആഞ്ഞുമുക്കുക തന്നെവേണം!
വിശ്രമെടുക്കാനൊന്നുമല്ല നിന്നെയിവിടെ കൊണ്ടുവന്നത്.
അതതായിട്ടു പോരുകയുമില്ല.”
ഒടുവിലതു പുറത്തേക്കു വരുന്നു:
തീരെ വലിപ്പം കുറഞ്ഞ്, നീലിച്ച നിറത്തിൽ,
മലവും മൂത്രവും കൊണ്ടഭിഷിക്തമായും.
കണ്ണീരിന്റെയും ചോരയുടെയും പതിമൂന്നു കിടക്കകളിൽ നിന്ന്
കരച്ചിലുകൾ അതിനെ എതിരേൽക്കുന്നു.
രണ്ടു കണ്ണുകളിൽ നിന്നു മാത്രം
ഒരു വിജയാഹ്ളാദത്തിന്റെ സങ്കീർത്തനം മാനം നോക്കി ഉയരുന്നു.
ഈ ഇറച്ചിത്തുണ്ടൊരു ജീവിതം കൊണ്ടെല്ലാമറിയും:
കയ്പ്പും മധുരവും.
പിന്നെയതു പ്രാണൻ കുറുകിക്കൊണ്ടു മരിച്ചുകഴിഞ്ഞാൽ,
തന്റെ തലവിധി അനുഭവിച്ചു കഴിഞ്ഞാൽ
ഈ മുറിയിലെ പന്ത്രണ്ടു കിടക്കകളിൽ
മറ്റുള്ളവർ വന്നുനിറയും.


No comments: