Saturday, May 12, 2012

ഗോട്ട്ഫ്രീഡ് ബെൻ - ഒരു സ്ത്രീയും പുരുഷനും കാൻസർ വാർഡിലൂടെ കടന്നുപോവുന്നു




പുരുഷൻ:
ഇതാ, ഈ നിര നിറയെ ജീർണ്ണിച്ച ഗർഭപാത്രങ്ങളാണ്‌,
ഈ നിര നിറയെ ജീർണ്ണിച്ച മുലകളും.
അടുത്തടുത്തു കിടക്കകൾ നാറുന്നു,
മണിക്കൂറു വച്ചു നഴ്സുമാരും മാറുന്നു.

വരൂ, പേടിക്കാതെ ഈ പുതപ്പൊന്നു മാറ്റിനോക്കൂ,
കൊഴുപ്പും നാറുന്ന പഴുപ്പും നിറഞ്ഞ ഈ പിണ്ഡം
പണ്ടൊരിക്കൽ ഒരു പുരുഷന്റെ ജീവിതസുഖമായിരുന്നു.

വരൂ, ഇനി ഈ മുലയിലെ വടുക്കളൊന്നു നോക്കൂ,
തൊടുമ്പോഴറിയുന്നില്ലേ, ജപമാലയിലെ മുത്തുകൾ പോലെ?
പേടിക്കേണ്ട, തൊട്ടോളൂ. മൃദുലമായ മാംസമാണ്‌,
അതിനു വേദന അറിയുകയുമില്ല.

ഇവിടെ നോക്കൂ, മുപ്പതുടലിൽ നിന്നെന്നപോലെ
ചോര വാർക്കുന്നൊരാൾ;
മറ്റൊരാൾക്കുമുണ്ടാവില്ല, ഇത്രയും ചോര.
ഈ കിടക്കുന്നവളെ നോക്കൂ;
അവളുടെ കാൻസർ പിടിച്ച ഗർഭപാത്രത്തിൽ നിന്ന്
ഒരു കുട്ടിയെ മുറിച്ചെടുക്കേണ്ടി വന്നു.

അവരെ ഉറങ്ങാൻ വിട്ടിരിക്കുകയാണ്‌- രാവും പകലും.
നവാഗതരോടിങ്ങനെയാണു പറയുക:
ഉറങ്ങിയാൽ രോഗം ഭേദമാവും.
ഞായറാഴ്ച സന്ദർശകർക്കായി അവരെ ഒന്നുണർത്തും.

അവർ അധികമൊന്നും കഴിക്കുന്നുമില്ല.
അവർക്കു മുതുകത്തു പുണ്ണുകളായിരിക്കുന്നു.
കാണുന്നില്ലേ ഈച്ചകളെ?
ചിലപ്പോൾ നഴ്സുമാർ അവരെ കുളിപ്പിക്കും,
ബഞ്ചു കഴുകുന്ന പോലെ.

ഇവിടെ ഓരോ കിടക്കയ്ക്കു ചുറ്റും ശവക്കുഴികളുയരുന്നു.
മാംസം മണ്ണായിപ്പൊടിയുന്നു.
തീ കെടുന്നു. നീരു തുള്ളിയിറ്റുന്നു.
മണ്ണു വിളിയ്ക്കുന്നു-

(1912)


No comments: