Sunday, July 21, 2013

ഹെൻറി ദെ റെയ്നിയെർ - ദേവകൾ

pagan_gods

 


ദേവകളെന്നോടുരിയാടാൻ വന്നുവെന്നിന്നു ഞാൻ സ്വപ്നം കണ്ടു:
ഒരു ദേവൻ - അരുവികളും കടല്പായലും വാരിച്ചുറ്റിയവൻ;
മറ്റൊരു ദേവൻ - മുന്തിരിവള്ളികളും ഗോതമ്പുകതിരുകളുമായി;
ഇനിയൊരു ദേവൻ- ചിറകു വച്ചവൻ, അപ്രാപ്യൻ,
നഗ്നതയുടെ സൌന്ദര്യമെടുത്തുടുത്തവൻ;
ഇനിയൊരാൾ - മുഖപടത്തിനു പിന്നിലൊളിച്ചവൻ;
ഒരാൾ കൂടി- ഇരുസർപ്പങ്ങൾ പിണഞ്ഞ സ്വർണ്ണദണ്ഡുമായി
പൂക്കൾ നുള്ളിനടക്കുന്ന ഗായകൻ;
വേറെയുമുണ്ടായിരുന്നു ദേവകൾ...
ഞാൻ പറഞ്ഞു: ഇതാ പഴക്കൂടകൾ, പുല്ലാങ്കുഴലുകളും-
എന്റെ പഴങ്ങൾ രുചിക്കൂ,
തേനീച്ചകളുടെ മൂളലിനും ഓടല്ക്കാടുകളുടെ വിനീതമർമ്മരത്തിനും
കാതു കൊടുക്കൂ;
പിന്നെ ഞാൻ പറഞ്ഞു: കേൾക്കൂ, കേൾക്കൂ,
മാറ്റൊലിയുടെ ചുണ്ടുകൾ കൊണ്ടൊരാൾ സംസാരിക്കുന്നതു കേട്ടില്ലേ?
ജീവിതമിരമ്പുന്ന ലോകത്തിനിടയിലേകനാണയാൾ...
പാവനമായ മുഖമേ, നിന്നെ ഞാൻ പതക്കങ്ങളാക്കി:
ശരല്ക്കാലസന്ധ്യ പോലെ സൌമ്യമായ വെള്ളിയിൽ,
മദ്ധ്യാഹ്നസൂര്യൻ പോലെ പൊള്ളുന്ന സ്വർണ്ണത്തിൽ,
രാത്രി പോലെ വിഷണ്ണമായ ചെമ്പിൽ,
ആഹ്ളാദം പോലെ കിലുങ്ങുന്ന ലോഹങ്ങളിൽ,
മഹത്വവും പ്രണയവും മരണവും പോലെ
മാരകമായി ശബ്ദിക്കുന്ന ലോഹങ്ങളിൽ;
ഏറ്റവും നല്ല പതക്കം ഞാൻ മെനഞ്ഞതു പക്ഷേ
കളിമണ്ണിൽ നിന്നായിരുന്നു;
ഒരു മന്ദഹാസത്തോടെ നിങ്ങളവ കൈയിലെടുക്കും,
നല്ല പണിത്തരമെന്നു നിങ്ങൾ പറയും,
പിന്നെയൊരു മന്ദഹാസത്തോടെ നിങ്ങൾ നടന്നുപോകും;
നിങ്ങളിലൊരാൾക്കു പോലും കണ്ണില്പ്പെട്ടില്ല,
എന്റെ കൈകൾ ഹൃദയാർദ്രതയാൽ വിറക്കൊള്ളുന്നതും
അവയിലൂടെ ജീവൻ വച്ചുണരാനായി
ഒരു മഹിതസ്വപ്നമെന്നിലുറങ്ങുന്നതും.
നിങ്ങളിലൊരാളു പോലും മനസ്സു കൊണ്ടറിഞ്ഞില്ല,
പാവനതയുടെ മുഖമാണു ഞാനാ പതക്കങ്ങളിൽ പതിച്ചതെന്ന്,
കാടുകളിൽ, കാറ്റുകളിൽ, കടലുകളിൽ, പുല്ക്കൊടികളിൽ,
പനിനീർപ്പൂക്കളിൽ, സർവപ്രതിഭാസങ്ങളിൽ,
നമ്മുടെയുടലുകളിൽ നാമറിയുന്നതാണതെന്ന്,
നമ്മുടേതു തന്നെയാണാ ദിവ്യത്വമെന്നും.


Paganism-04

No comments: