Monday, November 18, 2013

തദേവുഷ് റോസെവിച്ച് - മരംവെട്ടൽ




വളരുന്നൊരാകാംക്ഷ
മരത്തലപ്പുകളിൽ പടരുന്നു
ഉന്മൂലനത്തിന്റെ വെളുത്ത വര കൊണ്ടു
വീഴ്ത്താനടയാളപ്പെടുത്തിയ ഒരു മരം
അപ്പോഴും ശ്വാസമെടുക്കുന്നുണ്ടായിരുന്നു
അതിന്റെ ചില്ലകളും കൊമ്പുകളും
പാഞ്ഞുപോകുന്ന മേഘങ്ങളിൽ അള്ളിപ്പിടിക്കുന്നുണ്ടായിരുന്നു
മരണമാസന്നമെന്നറിഞ്ഞ ഇലകൾ
വിറയ്ക്കുകയും വാടുകയും ചെയ്തു
മരങ്ങൾക്കു തീറ്റ തേടി
ഒരിടം വിട്ടിനിയൊരിടത്തേക്കു പോകാനാവില്ല
വളരുന്നൊരാകാംക്ഷ
മരത്തലപ്പുകളിൽ പടരുന്നു
ചടങ്ങുകളില്ലാത്ത വധശിക്ഷയാണ്‌
മരം വെട്ടൽ
മരപ്പൊടി ചവച്ചുതുപ്പിക്കൊണ്ട്
യന്ത്രവാൾ മിന്നൽ പോലെ കയറുന്നു
തൊലിയിൽ വെള്ളയിൽ കാതലിൽ
വശം ചരിഞ്ഞതു താഴെ വീഴുന്നു
കനത്ത ഭാരവുമായി
അടിക്കാടിലേക്കതു വീഴുന്നു
ചെടികളെ നേർത്ത പുൽനാമ്പുകളെ
വിറ കൊള്ളുന്ന ചിലന്തിവലകളെയതു ചതയ്ക്കുന്നു
മരത്തോടൊപ്പം അതിന്റെ തണലിനെയും
അവർ നശിപ്പിച്ചുകളഞ്ഞു
സൂര്യന്റെയും ചന്ദ്രന്റെയും വെളിച്ചങ്ങളിൽ
സുതാര്യവും അതാര്യവുമായ ചിഹ്നങ്ങളെ
സ്വധർമ്മനിരതരായ വേരുകൾക്കൊരു സൂചന പോലും കിട്ടിയിട്ടില്ല
തടിയും തലപ്പും തങ്ങൾക്കു നഷ്ടപ്പെട്ടുവെന്ന്
പതിയെപ്പതിയെ
മരത്തിന്റെ ഉപരിതലമരണം
നിലത്തിനടിയിലേക്കെത്തുന്നു
അയല്ക്കാരായ മരങ്ങളുടെ വേരുകൾ
അന്യോന്യം തേടിയെത്തുന്നു
ബന്ധങ്ങളിൽ വേഴ്ചകളിലേർപ്പെടുന്നു
മനുഷ്യരും ജന്തുക്കളുമൊഴിച്ചാൽ
ദേവകളുടെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട
സചേതനജീവികൾ
മരങ്ങൾ
അവയ്ക്കു നമ്മിൽ നിന്നൊളിക്കാനാവില്ല
നോവറിയാതെ ക്ളിനിക്കുകളിൽ പിറന്നവർ
ഡിസ്കോത്തെക്കുകളിൽ മുതിർന്നവർ
കൃത്രിമവെളിച്ചവും ശബ്ദവും കൊണ്ടകന്നുമാറിയവർ
ടീ വീ സ്ക്രീനുകളിൽ വായ പൊളിച്ചുനോക്കിയിരിക്കുന്നവർ
നാം മരങ്ങളോടു സംസാരിക്കാറില്ല
നമ്മുടെ ബാല്യത്തിലെ മരങ്ങൾ
വെട്ടിവീഴ്ത്തിയവ ചുട്ടെരിച്ചവ വിഷം കുത്തിവച്ചവ ഉണങ്ങിക്കരിഞ്ഞവ
നമ്മുടെ തലയ്ക്കു മേൽ
മേയ്മാസത്തിലവ പച്ചയ്ക്കുന്നു
നവംബറിൽ കുഴിമാടങ്ങൾക്കു മേൽ ഇല കൊഴിക്കുന്നു
മരണം വരെ നമുക്കുള്ളിൽ വളരുന്നു

1981



No comments: