Saturday, May 17, 2014

ഹെർമ്മൻ ഹെസ്സെ - കണ്ടും കേട്ടും

hesse (1)

 

അത്രമേൽ കാതു കുളുർപ്പിക്കുന്നൊരു സ്വരം,
അത്രമേൽ നാണം കുണുങ്ങിയായൊരു തെന്നൽ-
നരച്ച പകൽവെളിച്ചത്തിലൂടവയൊഴുകിവരുന്നു,
ആകാശത്തു ചിറകെടുക്കുന്ന കിളികളെപ്പോലെ,
വസന്തത്തിന്റെ സൌമ്യസൌരഭങ്ങൾ പോലെ.

ജീവിതത്തിന്റെ പുലർകാലവേളകളിൽ നിന്നും
ഒരു പഴയ കാലത്തിന്റെ ഓർമ്മകളെത്തുന്നു,
വെള്ളിത്തൂവാനമെറ്റുന്ന തിരകൾ പോലെ,
മിന്നിക്കെടുന്ന വെളിച്ചങ്ങൾ പോലെ.

എത്രയകലെയാണിന്നലെയെന്നു തോന്നുന്നു,
എത്രയടുത്തായി അതീതഭൂതമെന്നു തോന്നുന്നു.
പ്രാഗ്ചരിത്രത്തിന്റെ ഇന്ദ്രജാലം
എനിക്കു മുന്നിൽ പരന്നുകിടക്കുന്നൊരുദ്യാനം.

ആയിരം വർഷങ്ങളുടെ നിദ്രയിൽ നിന്നും
എന്റെ പൂർവ്വികനുണർന്നെത്തുകയാണെന്നാവാം,
എന്റെ നാവു കൊണ്ടയാൾ സംസാരിക്കുകയാവാം,
എന്റെ ചോരയുടെ ചൂടു പങ്കിടുകയാവാം.

എനിക്കും മടങ്ങേണ്ട കാലമായെന്നാവാം,
ദൂതനെന്നെയും കാത്തു നില്ക്കുകയാവാം,
വൈകാതെന്റെ കതകിലയാൾ മുട്ടിയെന്നുമാവാം;
ഈ പകലു തീരാനയാൾ കാക്കില്ലെന്നുമാവാം.

No comments: