Wednesday, May 21, 2014

ഹെർമ്മൻ ഹെസ്സെ - കവി

hesse (1)

 

എനിക്കു മേൽ മാത്രം,
എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ തിളങ്ങുന്ന-
തേകാകിയായ എനിക്കു മേൽ മാത്രം,
കൽത്തളിമത്തിൽ ജലധാരയതിന്റെ
മാന്ത്രികഗാനം മന്ത്രിക്കുന്നതെനിക്കായി മാത്രം,
പരന്ന പാടങ്ങൾക്കു മേൽ സ്വപ്നങ്ങളെപ്പോലെ
നാടോടിമേഘങ്ങളുടെ നിറമുള്ള നിഴലുകൾ നീന്തുന്ന-
തെനിക്കായി മാത്രം,
ഏകാകിയായ എനിക്കായി മാത്രം.
നാടും വീടും കാടും,
കാട്ടിൽ വേട്ടയാടാനുള്ള അവകാശവും എനിക്കില്ല;
എന്നാലെനിക്കുള്ളതു മറ്റൊരാൾക്കുമില്ല:
കാടിന്റെ മൂടുപടത്തിനുള്ളിൽ
അരുവിയുടെ എടുത്തുചാട്ടം,
പേടിപ്പെടുത്തുന്ന കടൽ,
കളിക്കുന്ന കുട്ടികളുയർത്തുന്ന കിളികളുടെ കലപില,
പ്രണയം രഹസ്യമാക്കി വയ്ക്കുന്നൊരാൾ
സായാഹ്നത്തിന്റെ ഏകാന്തതയിൽ
തേങ്ങിക്കൊണ്ടു പാടുന്ന ഗാനം.
ദേവാലയങ്ങളും എന്റേതു തന്നെ,
പൊയ്പ്പോയ കാലത്തെ കുലീനോദ്യാനങ്ങളും.
ഭാവിയുടെ ദീപ്തചക്രവാളമാണെന്റെ ഭവനം:
ചിലനേരമാർത്തിയോടാത്മാവു കുതിച്ചുയരുമ്പോൾ
ധന്യരായ മനുഷ്യരുടെ ഭാവി ഞാൻ കാണുന്നു,
പ്രമാണങ്ങളെ മാനിക്കാത്ത പ്രണയം ഞാൻ കാണുന്നു,
മനുഷ്യനിൽ നിന്നു മനുഷ്യനിലേക്കുള്ള സ്നേഹവും.
കർഷകൻ, വ്യാപാരി, ചക്രവർത്തി, നാവികൻ,
ആട്ടിടയൻ, തോട്ടക്കാരൻ:
വരാനുള്ളൊരു ലോകത്തെ നന്ദിയോടവർ കൊണ്ടാടുന്നു.
കവി മാത്രം അവിടെയില്ല,
എല്ലാം കണ്ടുനിന്ന ഏകാകി,
മനുഷ്യാഭിലാഷങ്ങൾ ചുമന്നുനടന്നവൻ;
ലോകത്തിന്റെ സാഫല്യമായ ഭാവികാലത്തിന്‌
അയാളെ ഇനി ആവശ്യവുമില്ല.
അയാളുടെ കുഴിമാടത്തിൽ
ഒരുപാടു മാലകൾ വാടുന്നു,
എന്നാൽ ആരുടെ ഓർമ്മയിലും അയാളില്ല.

No comments: