Thursday, April 4, 2013

ബ്രെശ്റ്റ് - കവിതയുടെ ദുരിതകാലം

Brecht x


എനിക്കറിയാം:
സന്തോഷവാനെയേ ആളുകൾക്കിഷ്ടമുള്ളു.
കേൾക്കാനിമ്പമുള്ളതാണവന്റെ ശബ്ദം.
അവന്റെ മുഖം കാണാൻ ഭംഗിയുള്ളതും.

മുറ്റത്തെ മുരടിച്ച മരം കാണിക്കുന്നത്
മണ്ണിനു വളക്കൂറില്ലെന്നാണ്‌.
എന്നിട്ടും മുരടിച്ചതിന്റെ പേരിൽ
ആളുകൾ പഴിക്കുന്നതതിനെയാണ്‌.
അതു ശരിയുമാണ്‌.

പുഴയിലെ പച്ചത്തോണികളും പാറിക്കളിക്കുന്ന കാറ്റുപായകളും
എന്റെ കണ്ണിൽ പെടാതെപോകുന്നു.
ഞാൻ കാണുന്നത് മുക്കുവരുടെ കീറവലകൾ മാത്രം.
നാല്പതുകാരിയായ വീട്ടുവേലക്കാരി നടക്കുന്നത്
കൂനിക്കൂനിയാണെന്നു ഞാനെന്തിനെഴുതിവച്ചു?
പെൺകുട്ടികളുടെ മുലകൾ
പണ്ടേപ്പോലെ തന്നെ ഊഷ്മളമാണല്ലോ.

എന്റെ കവിതയിൽ
പ്രാസം ഒരു മര്യാദകേടാവുമെന്നു തന്നെ എനിക്കു തോന്നുന്നു.

എന്റെയുള്ളിൽ മത്സരിക്കുകയാണ്‌
ആപ്പിൾ മരം പൂവിട്ടതിലുള്ള ആഹ്ളാദവും
വീടു പെയിന്റു ചെയ്യാൻ വന്നവന്റെ വാക്കുകൾ കേട്ടപ്പോഴുള്ള ഉൾക്കിടിലവും.
രണ്ടാമത്തേതേ പക്ഷേ,
എന്നെ എഴുത്തുമേശക്കരികിലേക്കോടിക്കുന്നുള്ളു.


No comments: