Monday, November 18, 2013

ബര്‍ത്തോള്‍ട് ബ്രഷ്റ്റ് – ജനങ്ങള്‍ക്ക്‌ പിശകില്ലേ?

bertolt brecht

1. എന്റെ ഗുരുനാഥന്‍, 
അദ്ദേഹം മഹാനായിരുന്നു, ദയാലുവായിരുന്നു, 
അദ്ദേഹത്തെ വെടി വെച്ചു കൊന്നിരിക്കുന്നു; 
ജനകീയകോടതി അദ്ദേഹത്തെ ചാരനെന്ന് വിധിക്കുകയായിരുന്നു. 
ശപ്തമാണദ്ദേഹത്തിന്റെ പേരിപ്പോള്‍
അദ്ദേഹത്തിന്റെ പുസ്തകങ്ങളൊക്കെ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. 
അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നതേ സംശയമുണര്‍ത്തും, 
അങ്ങനെയുള്ള സംസാരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യും. 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

2. ജനങ്ങളുടെ സന്തതികള്‍ അദ്ദേഹത്തെ കുറ്റക്കാരനെന്നു വിധിച്ചു. 
ലോകത്തെ ഏറ്റവും ധീരോദാത്തമായ സ്ഥാപനങ്ങള്‍ , 
കൂട്ടുകൃഷിക്കളങ്ങളും വ്യവസായശാലകളും അദ്ദേഹത്തെ ശത്രുവെന്ന് കണ്ടു. 
അദ്ദേഹത്തിനു വേണ്ടി സംസാരിക്കാന്‍ ഒരാളുമുണ്ടായിരുന്നില്ല. 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

3. ജനങ്ങള്‍ക്ക്‌ ശത്രുക്കള്‍ അനവധിയാണ്. 
ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവര്‍ ശത്രുക്കളാണ്.
ഏറ്റവും ഉപയോഗപ്രദമായ പരീക്ഷണശാലകളിലിരിക്കുന്നവര്‍ ശത്രുക്കളാണ്.
ഭൂഖണ്ഡങ്ങള്‍ക്കുപകരിക്കാനായി അവര്‍ കനാലുകളും അണക്കെട്ടുകളും പണിയുന്നു, 
അണക്കെട്ടുകള്‍ തകര്‍ന്നു പോവുന്നു, കനാലുകള്‍ തൂര്‍ന്നുപോകുന്നു. 
അപ്പോള്‍ അതിനു ചുമതലക്കാരനെ വെടിവെച്ചുകൊല്ലണം. 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

4. ശത്രു വേഷം മാറി നടക്കുന്നവനാണ്. 
പണിക്കാരുടെ തൊപ്പി വലിച്ചു കണ്ണിനു മേലിട്ടവന്‍ നടക്കുന്നു. 
അയാളുടെ സുഹൃത്തുക്കള്‍ക്കയാള്‍ സ്ഥിരോത്സാഹിയായ പണിക്കാരനായിരുന്നു. 
അയാളുടെ ഭാര്യ അയാളുടെ ചെരുപ്പെടുത്ത് അതിലെ തുളകള്‍ കാണിച്ചു തരുന്നു: 
ജനസേവനത്തിനായി തേഞ്ഞുപോയവയാണവ. 
എന്നാലും അയാള്‍ ശത്രു തന്നെ. 
എന്റെ ഗുരുനാഥന്‍ അങ്ങനെയൊരാളായിരുന്നോ? 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

5. ജനകീയക്കോടതിയില്‍ വിധി കല്‍പ്പിക്കാനിരിക്കുന്ന ശത്രുക്കളെക്കുറിച്ച് സംസാരിക്കുക അപകടകരമാണ്, 
എന്തെന്നാല്‍ കോടതികളുടെ പദവിയെ ചോദ്യം ചെയ്യരുതല്ലോ. 
കുറ്റം സംശയാതീതമായി തെളിയിക്കുന്ന രേഖകളെവിടെ എന്ന് ചോദിക്കുന്നത് കൊണ്ട് ഫലമില്ല, 
കാരണം അങ്ങനെയുള്ള രേഖകള്‍ ഉണ്ടാകണമെന്നില്ല. 
കുറ്റവാളികള്‍ക്കു തങ്ങള്‍ നിരപരാധികളാണെന്ന് തെളിയിക്കാന്‍ തെളിവുകള്‍ കൈവശമുണ്ടാവും. 
നിരപരാധികള്‍ക്കു പലപ്പോഴും തെളിവുകളുണ്ടാവില്ല. 
മൗനം ഭജിക്കുന്നതാണോ അപ്പോള്‍ നല്ലത്? 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

6. അയ്യായിരം പേര്‍ പണിതുയര്‍ത്തിയത് തകര്‍ക്കാന്‍ ഒരാള്‍ മതി. 
കുറ്റം ചുമത്തിയ അമ്പതു പേരില്‍ ഒരാള്‍ കുറ്റം ചെയ്യാത്തവനാവും. 
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കി

7. ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കില്‍ 
മരണത്തിലേക്കു നടക്കുമ്പോള്‍ എന്തായിരുന്നിരിക്കും അദ്ദേഹത്തിന്റെ മനസ്സി?

(സ്റ്റാലിൻ ഭരണകാലത്ത് ശുദ്ധീകരണപ്രക്രിയയുടെ ഭാഗമായി നടന്ന സെർജി ടെർടിയാക്കോവിന്റെ വധമാണ്‌ ഈ കവിതയുടെ പ്രമേയം. 1920ൽ ചൈനയിൽ പഠിപ്പിക്കുകയും ചൈനയെക്കുറിച്ചു റിപ്പോർട്ടുകളും സ്ക്രിപ്റ്റുകളും തയാറാക്കുകയും ചെയ്ത ടെർടിയാക്കോവിനെ ചാരനെന്ന സംശയത്തിലാണ്‌ 1937ൽ വിചാരണ ചെയ്ത് വധിക്കുന്നത്. ബ്രെഷ്റ്റിന്റെ ഈ കവിത 1964ലാണ്‌ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.)

No comments: